വഴിതെറ്റിപ്പോയ കൊലപാതകക്കുറ്റം


ഏകദേശം പത്തുപതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പു നടന്ന സംഭവമാണ്..
വേദ്ഛിയാണ് ലൊക്കേഷന്‍.. വിദ്യാര്‍ത്ഥികളൊക്കെ കോഴ്സുപൂര്‍ത്തിയാക്കി അവരവരുടെ നാടുകളിലേയ്ക്ക് മടങ്ങിപ്പോയൊരൊഴിവുകാലം.. അന്തേവാസികളായി അവശേഷിയ്ക്കുന്ന മുന്നാലുപേരില്‍ ഒന്നോ രണ്ടോ ഒറീസക്കാരും മലയാളികളും മാത്രം ...  ഞാനാണെങ്കില്‍ രണ്ടുവര്‍ഷത്തെ വിദ്യാലയജീവിതത്താല്‍ അനുഭവസമ്പന്നനായ ഒരന്തേവാസിയായി വിലസുന്നു....


ഈയൊരു ചുറ്റുവട്ടത്തിലാണ്  കൊച്ചിയില്‍ നിന്നും ഫെലിക്സ് എന്ന പേരിലൊരു മലയാളിപ്പയ്യന്‍സ് അവിടെ എത്തുന്നത്... ഇരുപത്തിരണ്ടോ ഇരുപത്തിനാലോ പ്രായം കാണും.. ഏകദേശം ആറടിയോളം പൊക്കം.. 75-80 കിലോ തൂക്കം... ഇരുണ്ട നിറം.. ചുരുണ്ട മുടി.. സോഡക്കുപ്പിയുടെ മൂടുപോലുള്ള കണ്ണടകള്‍ ധരിച്ചിട്ടും ഇടയ്ക്കിടെ ഉണ്ടന്‍ കണ്ണുകള്‍ മുകളിലേയ്ക്കും താഴേയ്ക്കുമൊക്കെ ചിമ്മിനോക്കിക്കൊണ്ടേയിരിയ്ക്കും..  മുംബൈയില്‍ ജോലിചെയ്യുന്ന തമിഴ് നാട്ടുകാരനായ അവരുടെ ഒരു ബന്ധുവിനൊപ്പമാണ് ഫെലിക്സ് വിദ്യാലയത്തിലേയ്ക്കെത്തുന്നത് ..  കൂടെ വന്നയാള്‍ രണ്ടാംദിവസം തന്നെ തിരിച്ചു പോവുകയും ചെയ്തു..


ഫെലിക്സ് ഒരേയൊരു മകനായതുകൊണ്ടാവണം മിക്കവാറും എല്ലാ ആഴ്ചയിലും ഒന്നോ രണ്ടോ തവണ ഫോണ്‍കാള്‍ വരും..  (മൊബൈല്‍ ഫോണൊന്നും ഇല്ലാത്ത കാലമായതുകൊണ്ടാണ് പ്രത്യേകം എടുത്തു പറയുന്നത്.. വീട്ടുകാരുടെ സ്നേഹം മറ്റുള്ള അന്തേവാസികള്‍ക്ക് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം വരുന്ന കത്തുകളെന്നിരിയ്ക്കേയാണ് ഫെലിക്സിന്റെ ആര്‍ഭാടകരമായ ഈ ഫോണ്‍ സംസാരത്തിന് മതിപ്പേറുന്നത്...  എന്റെ കാര്യത്തിലാണെങ്കില്‍ 3 വര്‍ഷത്തിനിടയില്‍ ഒന്നോ രണ്ടോ തവണ മാത്രം ഉണ്ടായിട്ടുള്ളൊരു പ്രതിഭാസമാണിത്.. മാസത്തിലോരോ കത്തുകളെത്താറുണ്ടായിരുന്നതൊഴികെ). ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.. പതിയെ വിദ്യാലയത്തിലെ പതിവുചിട്ടകളോട് ഫെലിക്സും ഇണങ്ങി..


വിദ്യാലയത്തിന്റെതായി കാമ്പസ് വളപ്പിനോട് ചേര്‍ന്നുകിടക്കുന്ന കുറച്ചു നെല്‍പാടമുണ്ട്... നെല്ലും കടലയും അമരപ്പയറും ചെറുപയറുമൊക്കെ പലപല സമയങ്ങളിലായി ഇവിടെയാണ് കൃഷി ചെയ്തെടുക്കാറുള്ളത്.. ഈ നെല്‍പ്പാടത്തിന്റെ ഒരരികിലൂടെ ഒരു ടാറിടാത്ത റോഡും വേറോരു അരികില്‍ ഒരു മെയിന്‍ റോഡുമുണ്ട് ... ടാറിടാതെകിടക്കുന്നത് സമ്പൂര്‍ണ്ണ ക്രാന്തി വിദ്യാലയത്തിലേയ്ക്കും ഗാന്ധി വിദ്യാപീഠ് എന്ന റൂറല്‍ സര്‍വ്വകലാശാലയിലേയ്ക്കുമായി തിരിയുന്ന പോക്കറ്റ് റോഡാണ്... ഈ റോഡിനോഡ് ചേര്‍ന്നുള്ള അരികിലൂടെ ഒരു ചെറിയ കനാലും ഒഴുകുന്നുണ്ട്.. കരിമ്പ്, ഗോതമ്പ്, മാവ്, ചിക്കു, നിലക്കടല, കാബേജ്, കോളിഫ്ലവര്‍, ബീറ്റ് റൂട്ട്, കാരറ്റ്, പടവലം, മത്തങ്ങ, മുളക്  എന്നിങ്ങനെയുള്ള ഗ്രാമീണരുടെ വൈവിധ്യമാര്‍ന്ന കൃഷിയിടങ്ങളിലേയ്ക്ക് വെള്ളം പോകുന്നത് ഈ കനാലിലൂടെയാണ്.. ഇതിന്റെ ഓരത്തായി വിദ്യാലയത്തിന്റേതായി മുളങ്കൂട്ടം, വാഴ‍, ചേമ്പ്, ചേന തുടങ്ങിയവ നട്ടുപിടിപ്പിച്ചിട്ടുണ്ട്.. ഇത് ഒരു വേലിയുടെ ഉപകാരം ചെയ്യുമെന്നാണ് വിദ്യാലയത്തിന്റെ വിശ്വാസം..  രഹസ്യമായി ‘റാബിറ്റ് പാച്ച് ‘ എന്ന് ഞങ്ങളിതിനെ വിളിച്ചുപോന്നു. ( വിദേശരാജ്യങ്ങളില്‍ കൃഷിയിടത്തിലെ വിളകള്‍ മുയലുകളും മറ്റും തിന്ന് നശിപ്പിയ്ക്കാതിരിയ്ക്കാന്‍ കൃഷിയിടത്തിനു ചുറ്റുമായി ഒരല്പം അകലത്തില്‍ മുയലുകള്‍ക്കും മറ്റും മാത്രമായി കൃഷിക്കാര്‍ വിളകള്‍ നട്ടുപിടിപ്പിയ്ക്കുന്നതിനെ ആണ് റാബിറ്റ് പാച്ച് എന്ന് വിളിയ്ക്കുന്നത്.. കൃഷിയിടത്തിലേയ്ക്ക് അതിക്രമിച്ചു കടക്കാറുള്ള മൃഗങ്ങള്‍ ഈ പാച്ചിലുള്ളവ തിന്ന് വിശപ്പടക്കി അവയുടെ വഴിയേ തിരിച്ചുപൊയ്ക്കോളുമത്രെ) ..  ആയതിനാല്‍ ഈ ഭാഗത്ത് നട്ടിരിയ്ക്കുന്ന വാഴകളില്‍ നിന്നുള്ള കുലകള്‍ വിദ്യാലയത്തിലാരും പ്രതീക്ഷിയ്ക്കാറേയില്ല..


ഈ കനാലിനടുത്തായി റോഡ് സൈഡിനോട് ചേര്‍ന്ന്  നില്‍ക്കുന്നഒരു വമ്പന്‍ റെയിന്‍ ട്രീയുടെ ശിഖരങ്ങള്‍ വയലിന്റെ മേലേയുള്ള ചില ഭാഗങ്ങളിലേയ്കായി വളര്‍ന്ന് വന്നിട്ടുള്ളതുകൊണ്ട് അതിനു താഴെ എന്ത് നട്ടാലുമവയ്ക്ക് മതിയായ വളര്‍ച്ച ലഭിയ്ക്കാറില്ല.. ഈ പ്രശ്നത്തിനു ആകെയുള്ളൊരു പരിഹാരമായിരുന്നു റെയിന്‍ ട്രീയുടെ മുകളില്‍ കയറി അതിന്റെ ചില്ലകള്‍ മുറിയ്ക്കുക എന്നുള്ളത്... പക്ഷെ പൂച്ചയ്ക്കാരു മണികെട്ടും എന്ന മട്ടിലുള്ള  ഈയൊരു ദൌത്യം ഏറ്റെടുക്കാന്‍ അങ്ങനെ ആരും മുതിരാത്തതുകൊണ്ട്, അവസാനം ഈ ഞാന്‍ തന്നെ കാര്യസാധ്യത്തിനായി തുനിഞ്ഞിറങ്ങുകയായിരുന്നു... മരം മുറിയ്ക്കാന്‍ മറ്റാരും തയ്യാറാവത്തതുകൊണ്ടുമാത്രം ഗോദയില്‍ ഞാനിറങ്ങിയെന്നേയുള്ളൂ.. അല്ലാതെ ഈയൊരു കലയില്‍ നൈപുണ്യമൊന്നും ഉണ്ടായിട്ടായിരുന്നില്ല...


പിറ്റേന്ന് പ്രഭാതഭക്ഷണത്തിനുശേഷം വെട്ടുകത്തിയുമായി ഞാനങ്കം കുറിച്ചു...  പ്രശ്നക്കാരനായ റെയിന്‍ ട്രീയുടെ ചില്ലകള്‍ ഒരു മാലയിലെ കണ്ണിപോലെ പരസ്പരം പിണഞ്ഞുണ്ടായ വിടവിലൂടെ ഏതാണ്ട് മുപ്പത് ഇഞ്ചോളം വണ്ണവും 25 മീറ്ററോളം നീളവുമുള്ള ഒരു യൂക്കാലിപ്റ്റസ്സിന്റെ മരം നെടുങ്ങനെ വളര്‍ന്ന് നില്‍പ്പുണ്ട്..  ഈ യൂക്കാലിപ്റ്റസ്സ് മുറിച്ചാല്‍ മാത്രമേ, റെയിന്‍ ട്രീയുടെ എനിയ്ക് മുറിയ്ക്കേണ്ട ചില്ലകള്‍ താഴെയ്ക്ക് വീഴുകയുള്ളൂ.. ആയതിനാല്‍ ആദ്യം കത്തി വച്ചത് യൂക്കാലിയുടെ കടയ്ക്കലാണ്... വെട്ടു തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ തന്നെ ഒരു കാര്യം വ്യക്തമായി... മരം വെട്ടല്‍ വിചാരിച്ച പോലെ എളുപ്പമല്ല ‍.. വാക്കത്തിയുടെ മൂര്‍ച്ചയില്ലായ്മ കൂടിയായപ്പോള്‍ എനിയ്ക്കേറേ പണിപ്പെടേണ്ടി വന്നു..  ഒരുകണക്കിന് യൂക്കാലിയെ മുറിച്ചപ്പോഴേയ്ക്കും ഞാന്‍ തളര്‍ന്നു.. ശേഷം ഭാഗം അടുത്ത ദിവസത്തേയ്ക്കാകാമെന്ന് വച്ചു...  കടഭാഗം മുറിച്ച യൂക്കാലിമരം റെയിന്‍ ട്രീയുടെ ചില്ലകള്‍ക്കിടയില്‍ ചാരി സുരക്ഷിതമായിരിയ്ക്കുന്നത് കണ്ട് ഞാന്‍ മുറിയിലേയ്ക്ക് പോയി...


പിറ്റേന്ന്, രാവിലെ കൃഷിയിടത്തില്‍ പണിയുണ്ടായിരുന്നത് കൊണ്ട് ‘മിഷന്‍ റെയിന്‍ ട്രീ‘ ഉച്ചതിരിഞ്ഞിട്ടാണ് തുടങ്ങിയത്.. ഞാന്‍ റെയിന്‍ ട്രീയുടെ മുകളില്‍ കയറിനിന്ന് പ്രശ്നക്കാരനായ ആ വലിയ ചില്ല വെട്ടാന്‍ തുടങ്ങി.. സമയം നാല് നാലരയായി കാണണം.. അങ്ങ് ദൂരെ ഫെലിക്സ് സ്വന്തമായി കിളച്ചുണ്ടാക്കിയ പച്ചക്കറിതോട്ടത്തില്‍ വെള്ളമൊഴിച്ചുകൊണ്ടിരിയ്ക്കുന്നത് എനിക്ക് കാണാം... ഞാന്‍ വെട്ട് തുടര്‍ന്നുകൊണ്ടേയിരുന്നു.. ക്ലാസ്സ് കഴിഞ്ഞ് വിദ്യാപീഠിലെ കുട്ടികള്‍ റോഡിലൂടെ പുറത്ത് പോകുന്നത് വെട്ടിക്കൊണ്ടിരിയ്ക്കുന്ന എനിയ്ക്ക് കാണാമായിരുന്നു... ഇവരെ കണ്ടിട്ടോ ചെടികള്‍ക്ക് വെള്ളമൊഴിയ്ക്കുന്നത് തീര്‍ന്നതുകൊണ്ടോ ബക്കറ്റുമായി ഫെലിക്സ് റെയിന്‍ ട്രീയുടെ പുറകിലായി റോഡിനോട് ചേര്‍ന്ന സൈഡില്‍ വന്ന് നിന്നു... വെള്ള ബനിയനും നീല കള്ളികളുള്ള ലുങ്കിയുമാണ് വേഷം.. റെയിന്‍ ട്രീയുടെ വെട്ടിക്കൊണ്ടിരിയ്ക്കുന്ന കൊമ്പുകള്‍ പാടത്തിലോട്ട് നീണ്ടുനില്‍ക്കുന്നതിനും നേരെ പിന്നിലായിട്ടും മരത്തിന്റെ കടഭാഗത്തിനടുത്തുമായിട്ടാണ്  കക്ഷിയുടെ നില്‍പ്പ്..  ഞാന്‍ വെട്ട് തുടര്‍ന്ന് കൊണ്ടേയിരുന്നു... വെട്ടി വെട്ടി അവസാനം ഫൈനല്‍ വെട്ടിനോടടുത്തു തുടങ്ങി.... ഫെലിക്സ് അപ്പോഴും പുറകില്‍ തന്നെയല്ലേ എന്ന് ഞാന്‍ തിരിഞ്ഞുനോക്കി ഉറപ്പുവരുത്തി.. അതെ, പുള്ളി അപ്പോഴും റോഡിലൂടെ പോകുന്ന കുട്ടികളെ നോക്കിനില്‍പ്പാണ്.. എല്ലാം ഓകെ... താഴെയുള്ള നെല്‍പ്പാടത്തിലേയ്ക്ക് മരം വീഴുമെന്നാണ് എന്റെ കണക്കുകൂട്ടല്‍.. ഞാന്‍ വിചാരിച്ചപോലെ തന്നെ നെല്‍പ്പാടത്തിലേയ്ക്ക് റേയിന്‍ ട്രീയുടെ ചില്ലകള്‍ ചാഞ്ഞ് വീഴുന്നത്തിന്റെ ലക്ഷണം കാട്ടുവാനും തുടങ്ങി.. ഞാന്‍ ഫൈനല്‍ വെട്ട് വെട്ടി...


“ട്.ര്‍ ര്‍ ര്‍.....ര്‍...ര്‍ .... ര്‍ “


മുകളില്‍ നിന്നും മരത്തിന്റെ വീഴ്ചയുടെ ശബ്ദം കേട്ടതും പിറകില്‍ നില്‍ക്കുന്ന ഫെലിക്സ് പെട്ടെന്ന് തിരിഞ്ഞ് മുകളിലേക്ക് നോക്കുകയും തന്റെ സോഡക്കുപ്പി ഗ്ലാസ്സിന്റെ എഫക്റ്റ് കൊണ്ടോ എന്തോ, മരം തന്റെ മേലോട്ട് വീഴുമെന്ന് ഭയന്നമ്പരന്ന് നോക്കിയതും എന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി നെല്‍പ്പാടത്തിലേയ്ക്ക് ഒറ്റ ഓട്ടവുമായിരുന്നു..  ഞാന്‍ മുകളില്‍ നിന്നു നോക്കുമ്പോള്‍ മരം വീഴുന്ന അതേ പോയിന്റ് ലക്ഷ്യമാക്കി പാഞ്ഞടുക്കുന്ന ഫെലിക്സ്‍...  മുകളിലൂടെ താഴേയ്ക്ക് അതിശക്തമായി പതിയ്ക്കുന്ന യൂക്കാലി മരം.. എന്റെ കയ്യും കാലും വിറച്ചിട്ടു വയ്യ.. ഞാന്‍ മുകളില്‍ നിന്ന് അലറിവിളിച്ച് പറയുന്നുണ്ട് അങ്ങോട്ട് ഓടല്ലേ... അങ്ങോട്ടാണ് മരം വീഴുന്നത് എന്നൊക്കെ.. എവിടെ കേള്‍ക്കാന്‍... ഫ്രാക്ഷന്‍ ഓഫ് സെക്കന്റ്... താഴേനില്‍ക്കുന്ന ഒരാളുടെ മേലേയ്ക്ക് ഒരു ഷിപ്പിംഗ് കണ്ടെയിനര്‍ പതിച്ചപോലെ മരം ഫെലിക്സിന്റെ ഷോള്‍ഡറിലും തലയ്ക്ക് പിന്നിലുമായി ഊക്കോടേ പതിച്ചതും ‘ഠ്പ്പോ!!!” എന്ന പോലെ വേഗത്തില്‍ ഓടിയിരുന്ന ഫെലിക്സ് ഒറ്റയടിയ്ക്ക് നിലം പൊത്തുകയും ചെയ്തു... അനങ്ങുന്നില്ല!!! റെയിന്‍ ട്രീയുടെ ഇടയില്‍ മുറിച്ചു നിര്‍ത്തിയിട്ടുള്ള യൂക്കാലിയ്ക്ക് നല്ല ഭാരമുണ്ടായിരുന്നത് കൊണ്ട് മരത്തില്‍ നിന്നുള്ള ശബ്ദവും വേഗതയും വളരെ കൂടുതലായിരുന്നു..  ഏതാണ്ട് രണ്ട് രണ്ടര ആളുയരത്തില്‍ മരത്തില്‍ നില്ക്കുന്ന ഞാന്‍ താഴോട്ട് ചാടിയിറങ്ങി ഫെലിക്സിന്റെ അടുത്തേക്കോടി ചെന്ന് പൊക്കിയെടുക്കാന്‍ നടത്തിയ ശ്രമം വിഫലം..  കഴിയുന്നില്ല.. സ്വതവേ നല്ല ഭാരമുള്ളയാള്‍ തളര്‍ന്ന അവസ്ഥയില്‍ കൂടിയായപ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്നെകൊണ്ടായില്ല... പൂര്‍ണ്ണമായും ഫെലിക്സിന്റെ ബോധം നഷ്ടപ്പെട്ടിരിയ്ക്കുന്നു.. വായിലൂടെ അല്പാല്പം ചോര വരുന്നുണ്ട്...  തത്സമയസംഭവം കണ്ട് ബസ് സ്റ്റോപ്പില്‍ ഇരിയ്ക്കുകയായിരുന്ന വിദ്യാപീഠിലെ കുട്ടികള്‍ സംഭവസ്ഥലത്തേയ്ക്ക് ഓടിവന്നതുകൊണ്ട് ഫെലിക്സിനെ പൊക്കിയെടുത്ത് വിദ്യാലയത്തിലെത്തിയ്ക്കാന്‍ കഴിഞ്ഞു.. ആരോ അടുക്കളയില്‍ നിന്ന് കുറച്ചു വെള്ളമെടുത്തുകൊണ്ട് വന്നു... അതില്‍ നിന്നും ഒരു കൈക്കുമ്പിള്‍ വെള്ളമെടുത്ത് ഫെലിക്സിന്റെ മുഖത്തേയ്ക്ക് തളിച്ച് അക്ഷമയോടെ നോക്കി... നാലഞ്ചുദിവസം ഇരുട്ടുമുറിയിലടച്ചിട്ട ആള്‍ പ്രകാശത്തിലേയ്ക്ക് നോക്കുന്നതുപോലെ ഫെലിക്സ് പതിയെ കണ്ണുതുറന്നു.. തലയുടെ പിന്‍ഭാഗത്ത് കനത്ത വേദനയുള്ളതുപോലെ കൈകൊണ്ട് പൊത്തിപ്പിടിച്ചിട്ടുണ്ട്.. കുറച്ചുവെള്ളം കുടിയ്ക്കാന്‍ കൊടുത്തു.. ഒരു കവിള്‍ വെള്ളം കൊണ്ട് ഒലിച്ചുവന്ന ചോരപ്പാടുകള്‍ കുലുക്കുഴിഞ്ഞ് തുപ്പിക്കൊണ്ട് ഫെലിക്സ് വെള്ളം കുടിച്ചു.. നാവ് മുറിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ ഫെലിക്സിന്റെ ശരീരത്തില്‍ മുറിവുകളൊന്നുമില്ല.... മരം വീണതിന്റെ ആഘാതത്തില്‍ നാവില്‍ അമര്‍ത്തി കടിച്ചതാകണം ചോരപൊടിയാന്‍ കാരണം..


ഡോക്റ്ററായ ഉമാദിദി ഈ സമയത്ത് വിദ്യാലയത്തിലില്ല.. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരെ വാലോഡ് എന്ന സ്ഥലത്തുള്ള ഗ്രാമോദ്ദ്യോഗ് ഭവനില്‍ നടന്നുകൊണ്ടിരിയ്ക്കുന്ന ഒരു ശിബിരത്തില്‍ പങ്കെടുക്കുകയായിരുന്നു ദിദി‍.. സുരേന്‍ഭായ് ഉടന്‍ തന്നെ ബൈക്കുമായി പോയി ദിദിയെ കൂട്ടികൊണ്ടു വന്നു.. ഫെലിക്സിനെ പരിശോദിച്ച ദിദി മരം വീണ ഭാഗത്തെ വേദനയും മറ്റും ചോദിച്ചു മനസ്സിലാക്കിയ ശേഷം അവിടെ നാടന്‍ മരുന്നായി ഉപയോഗിയ്ക്കുന്ന, എണ്ണയില്‍ സവാളയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റിയ മിശ്രിതം കൊണ്ടുവരാന്‍ പറഞ്ഞു.. അത് വേദനയുള്ള ഭാഗത്തൊക്കെ പൊത്തിവച്ചു തുണികൊണ്ട് വരിഞ്ഞ് കെട്ടി.. തലയില്‍ വേദയുണ്ടെന്ന് പരാതി പറഞ്ഞതുകൊണ്ട് രാത്രിയില്‍ ഫെലിക്സിനരികെ ഉറക്കമിളച്ചിരിയ്ക്കാന്‍ ആളെ ഏര്‍പ്പാടാക്കി.. ഛര്‍ദ്ദിയ്ക്കുകയാണെങ്കില്‍ ഉടനടി ആശുപത്രിയില്‍ എത്തിയ്ക്കണം.. മുംബൈയിലുള്ള ഫെലിക്സിന്റെ റിലേറ്റീവീനെ വിവരമറിയിച്ചു...  എല്ലാവരുടേയും മുഖത്ത് ടെന്‍ഷന്‍.. എനിയ്ക്കാണെങ്കില്‍ ഭയങ്കര വിഷമം, ഒന്നും മന:പൂര്‍വ്വമല്ലായിരുന്നിട്ടും... അന്ന് രാത്രി ഫെലിക്സിനൊപ്പം ഞാനും ഉറങ്ങാതെയിരുന്നു...


പിറ്റേന്ന്, രാവിലെതന്നെ ദിദി വന്നു ഫെലിക്സിനെ കണ്ടു.. കഴുത്തിനു പിന്നില്‍ അല്പം നീരു വന്നിട്ടുണ്ട്.. പിന്നെ ഇടയ്ക്ക് ഒന്നുരണ്ടുതവണ ഛര്‍ദ്ദിയ്ക്കാന്‍ തോന്നിയിരുന്നെന്നും അത് ഞങ്ങളോട് പറഞ്ഞില്ലെന്നും ഫെലിക്സ് ദിദിയോട് പറഞ്ഞു..  എന്നാല്‍ പിന്നെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കാമെന്ന് ദിദി അറിയിയ്ക്കുകയും ഉടനടി വണ്ടിയില്‍ ഫെലിക്സിനെ സൂറത്തിലുള്ള പ്രശസ്തമായ ഒരു ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തു.. മുംബൈയിലെ ഫെലിക്സിന്റെ ബന്ധു നേരെ ആശുപത്രിയിലേയ്ക്കാണെത്തിയത്.. കൊച്ചിയില്‍ നിന്ന് ഫെലിക്സിന്റെ അമ്മ ഫ്ലൈറ്റില്‍ ബറോഡയിലെത്തി പിന്നീട് ടാക്സിയില്‍ ആശുപത്രിയിലേയ്ക്കും.. ആദ്യദിവസം ഞാന്‍ പോയിരുന്നില്ല.. പിറ്റേന്ന് ഫെലിക്സിന്റെ വസ്ത്രങ്ങളും മറ്റുമായി ഞാന്‍ ആശുപത്രിയിലേയ്ക്ക് തിരിച്ചു... അവിടെയുള്ള അമ്മയേയും ബന്ധുവിനേയും എങ്ങനെ അഭിമുഖീകരിയ്ക്കും എന്നോര്‍ത്ത് മനസ്സ് കലുഷിതമായിരുന്നു.. ആകെയുള്ള മകനല്ലേ.. അവര്‍ പ്രകോപിതരായാല്‍ തെറ്റ് പറയാനൊക്കുമോ? എന്തായാലും വരുന്നിടത്തു വച്ചുകാണാം എന്ന് മനസ്സിലുറപ്പിച്ചു...


ഞാന്‍ ആശുപത്രിയുടെ വരാന്തയിലെത്തി.. ഫസ്റ്റ് ഫ്ലോറിലാണ് ഫെലിക്സിനെ അഡ്മിറ്റ് ചെയ്തിരിയ്ക്കുന്നത്.. സ്റ്റെയര്‍കേസിലെ ഓരോ പടികള്‍ കയറുമ്പോഴും നെഞ്ചിടിപ്പ് പെരുമ്പറ പോലെ കൂടി കൂടിവന്നു... അവസാനം മുറിയുടെ മുന്നിലെത്തി... സ്വന്തം മകനെ കൊല്ലാന്‍ ശ്രമിച്ച ഒരു കൊലപാതകിയുടെ മേലെ ഒരമ്മയുടെ പൊള്ളുന്ന നോട്ടം ഏതുസമയവും ശാപാഗ്നി പോലെ വന്നു വീഴാമെന്ന കരുതലില്‍ മനസ്സിനെ ഊട്ടിയുറപ്പിച്ച്, തലകുമ്പിട്ട്, ഞാനാ മുറിയുടെ വാതില്‍ പതിയെ തള്ളിത്തുറന്നു...


എതിരേറ്റത് ഫെലിക്സിന്റെ പുഞ്ചിരിയായിരുന്നു.. മുഖം തിരിച്ച് അമ്മയോട് പറഞ്ഞു ‘ഇതാണ് ഹ്സേമുസ്... ‘.


ഞാന്‍ ഞെട്ടലോടെ അമ്മയെ നോക്കി.. ആ അമ്മ എന്നെ നോക്കി പുഞ്ചിരിച്ചു..


നിറയെ വെള്ളം നിറച്ച ആശ്വ്വാസത്തിന്റെ ഒരു വലിയ ബലൂണ്‍ എന്റെ തലയിലൂടെ പൊട്ടിവീണ പോലെ തോന്നി..


ഞാന്‍ പറഞ്ഞു, “അമ്മേ ഞാനറിയാതെ...”


“എന്നോടെല്ലാം ഫെലിക്സ് പറഞ്ഞു.. ദെവത്തിന്റെ നിശ്ചയങ്ങള്‍ ആര്‍ക്കാ തടുക്കാന്‍ കഴിയുക.. “എന്ന് ആ അമ്മ മറുപടി പറഞ്ഞു...


അങ്ങോട്ടുമിങ്ങോട്ടും കുശലാന്വേഷണങ്ങള്‍ നടത്തി. മണിക്കൂറുകള്‍ കടന്നുപോയി...


എക്സ് റേ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്, തോളെല്ലില്‍ ചെറിയ ചിന്നലുണ്ടായിരുന്നു.. തലയുടെ പിന്‍ഭാഗം പലസമയങ്ങളിലായി വേദനിയ്ക്കുന്നതുകൊണ്ട് ഡോക്റ്റര്‍ അടുത്ത ദിവസം സി ടീ സ്കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.. അതു വന്നാലേ കാര്യങ്ങളുടെ സീരിയസ്നസ്സ് മനസ്സിലാവൂത്രെ.. ടെന്‍ഷന്‍ തീരുന്നില്ലല്ലോ ഭഗവാനേ!..


അന്ന് വൈകും വരെ ഞാന്‍ ഫെലിക്സിനൊപ്പമിരുന്നു.. പിന്നീട് യാത്ര പറഞ്ഞ് വിദ്യാലത്തിലേക്ക് തിരിച്ചുപോയി.. മുറിയിലെത്തി അവനൊന്നും പറ്റല്ലേയെന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു...  പക്ഷെ, അന്നാശുപത്രിയില്‍ നിന്നും അവനെ കണ്ട് ഇറങ്ങുമ്പോള്‍ കരുതിയില്ല പിന്നീടൊരിയ്ക്കലും ഞങ്ങള്‍ പരസ്പരം  കാണില്ലെന്ന്..


സി ടി സ്കാന്‍ റിപ്പോര്‍ട്ട് വന്നു. ഗുരുതരമായി ഒന്നുമില്ല.. രണ്ടു ദിവസം കൂടെ ആശുപത്രിയില്‍ തങ്ങിയ ഫെലിക്സ് അമ്മയോടൊപ്പം നാട്ടിലേയ്ക്ക് തിരിച്ചുപോകാന്‍ തീരുമാനമെടുക്കുകയായിരുന്നു.. അമ്മ നിര്‍ബന്ധിച്ചിരുന്നിരിയ്ക്കണം... ഫെലിക്സിന്റേതായി വിദ്യാലത്തിലുണ്ടായിരുന്ന സാധനങ്ങളൊക്കെതന്നെ സൂറത്തിലേയ്ക്കെത്തിച്ചു കൊടുത്തു.. എനിയ്ക്ക് സൂറത്തില്‍ പോയി അവരെ യാത്രയയയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഫെലിക്സ് എന്നെ ഫോണില്‍ വിളിച്ച് യാത്ര പറഞ്ഞു..


നിര്‍ഭാഗ്യവശാല്‍, പിന്നീടൊരിയ്ക്കലും അവനോ ഞാനോ പരസ്പരം വിളിയ്ക്കുകയുണ്ടായില്ല.. എങ്കിലും ഇന്നും ഓര്‍മ്മകളില്‍ ആ മരത്തിന്റെ വീഴ്ചയുടെയും എന്റെ അലറിവിളിയുടേയും മാറ്റൊലികള്‍ ഇടയ്ക്കിടെ കടന്നുവരാറുണ്ട്.. പിന്നോടിയായി വഴിതെറ്റിപ്പോയ ഒരു കൊലപാതകകുറ്റത്തില്‍ നിന്നും രക്ഷപ്പെട്ടതിലുള്ള നെടുവീര്‍പ്പുകളും...






(രേഖാചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി നോക്കിയാല്‍ കാര്യത്തിന്റെ ഏകദേശരൂപം പിടികിട്ടും)







© Copyright [ nardnahc hsemus ] 2010

Back to TOP