ആപ്രേഷന്‍ തവളാച്ചി
 

പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു.. ഞാന്‍ കൊടകരയില്‍ വല്യമ്മയുടെ വീട്ടില്‍ നിന്നു പഠിയ്ക്കുന്ന കാലം... തലേമെ തലതെറിച്ച സ്വഭാവം...  ഒരു ദിവസം രാവിലെ ഞാന്‍ ഉറക്കമുണര്‍ന്നെണീറ്റത് അക്കാലത്ത് കണ്ട ഏതോ ഒരു സിനിമയുടെ ഹാങ്ങ്-ഓവറുമായായിരുന്നു.. അത് മനസ്സില്‍ നിന്നും എന്ത് ചെയ്തിട്ടും പോയില്ല.. പ്രഭാതകൃത്യങ്ങള്‍ തീര്‍ത്ത് കാപ്പികുടി കഴിഞ്ഞതും ചൂണ്ടയുമായി നേരെ തൊട്ടടുത്തുള്ള പാടത്തേയ്ക്ക് വിട്ടു... പറവൂര്‍ ഭരതന്‍ ഒച്ചയില്ലാതെ ‘ഹ ഹ ഹ‘ യെന്ന് ചിരിയ്ക്കുന്ന പോലെയിരുന്ന ഒരു പച്ചത്തവളയെ ചൂണ്ടയാല്‍ പിടിച്ചു. (ചൂണ്ടയില്‍ പിടിയ്ക്കാന്‍ ഇത്രയും ഈസിയായിട്ടുള്ള വേറൊരു ജീവീ ഇല്ലല്ലോ! നമ്മളൊന്നും ചെയ്യേണ്ട... ഇരയെ കോര്‍ക്കാത്ത ചൂണ്ടക്കൊളുത്തില്‍ പോലും രണ്ടു കോലെങ്ങിനും പൊക്കത്തില്‍ പുള്ളി ‘എന്നെ കൂടെകൊണ്ടു പോകൂ...’ എന്നും പറഞ്ഞ് ചാടിവന്നു കൊത്തിക്കോളും).

അങ്ങനെ പിടിച്ച തവളയെ കൊണ്ട് വന്ന്, വളപ്പില്‍ ചാഞ്ഞുകിടക്കുന്ന തെങിന്റെ കടയ്ക്കല്‍ വച്ച് കുറച്ച് മൊട്ടുസൂചികള്‍ കൊണ്ട് ജീസസ് ക്രൈസ്റ്റിന്റെ കുരിശ് പോസ്സില്‍ കൈകളിലേയ്ക്ക് സൂചി അടിച്ചുകയറ്റി.. ഒരു കുതറല്‍.. ഒരു പിടയല്‍... എന്നിട്ടും തവളാഹങ്കാരത്തിനൊരു കുറവും ഇണ്ടായില്ല.... വായ വീണ്ടും പറവൂര്‍ ഭരതനെപോലെ തന്നെ... ഞാനത് മൈന്റു ചെയ്യാതെ അടുത്ത സ്റ്റെപ്പിലേയ്ക്ക് കടന്നു... ചേട്ടായി ഷേവ് ചെയ്യാന്‍ കൊണ്ട് വച്ച പുതിയ ബ്ലേഡെടുത്ത്  (പുതിയതാവുമ്പോ അധികം വേദന തോന്നില്ല... തന്നെയുമല്ല, നാളെവന്ന് തുരുമ്പുകേറി പോയ്സനടിച്ച് ചത്തെന്ന് പറയില്ലല്ലോ...) തവളയുടെ കഴുത്തിന്റെ താഴെവച്ച് ഏതാണ്ട് കാലിന്റെ ലെവല്‍ വരെയ്ക്കും അമര്‍ത്തി പിടിച്ചിട്ട് ഒറ്റ വര. ദേ കെടക്കണൂ.. ഗംബ്ലീറ്റ് ഇന്റേല്‍ ഇന്‍സൈഡ് തവള പാക്കേജ്... തൊട്ടടുത്ത് കിടന്ന ഒരീര്‍ക്കിലെടുത്ത് ഉള്ളിലൊള്ളതൊക്കെ ഒന്നു പൊക്കീം താഴ്ത്തീം നോക്കി.. അന്നൊക്കെ ആകപ്പാ‍ടെ അറിയാവുന്ന ആന്തരികഘടന ഇടയ്കിടെ വീട്ടില്‍ ‘ബ്ബ ബ്ബാ ബ്ബാ” വിളിച്ച് ചോറിട്ടുകൊടുത്ത് വളര്‍ത്തി വലുതാക്കിനിറുത്തിയിരിയ്ക്കുന്ന ഹൃതിക് റോഷനെപോലെയുള്ള കോഴിക്കുട്ടന്മാരെ വിരുന്നുകാരാരെങ്കിലും വീട്ടില്‍ വരുന്ന കാലത്ത് വെട്ടിക്കൂട്ടാക്കുമ്പോഴാണ്... എന്തായാലും മിക്കവാറും ‘സംഗതിക‘ളൊക്കെ യഥാസ്ഥാനങ്ങളില്‍ അല്പസ്വല്പം ഷേപ്പ് വിത്യാസമുണ്ടെങ്കിലും ഉണ്ടെന്നു തന്നെ ഉറപ്പു വരുത്തി... ഇനിയെന്തു ചെയ്യും?? അപ്പോഴാണ് ടപ്പോ ടപ്പോന്നിടിയ്ക്കുന്ന ഹൃദയം കണ്ടത്.. ഒരു രസം തോന്നി.. തൊട്ടടുത്ത് നിന്ന കറുകപുല്ലിന്റെ നീണ്ട ഒരു ഭാഗം പറിച്ചെടുത്ത്  തവളാച്ചീടെ ഹൃദയത്തിന്റെ അടിഭാഗത്തിലേയ്ക്ക് അങ്ങ് തിരുകികേറ്റി വച്ചു.. അപ്പഴല്ലെ രസം.. ഡിംഗ് ഡോംഗ് .. അതെ കറുകപ്പുല്ല് മുകളിലേയ്ക്കും താഴേയ്ക്കും പൊങ്ങിതാഴാന്‍ തുടങ്ങി... ക്വാര്‍ട്സ് ക്ലോക്കിന്റെ സെക്കന്റ് സൂചിപോലെ... പതിയെ പതിയെ പുല്ലിന്റെ ഭാരം കൂട്ടിയും കുറച്ചും ഹൃദയമിടിപ്പിന്റെ ഹോഴ്സ് പവ്വറും പരീക്ഷിച്ചു..  ബോറടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ തുന്നുന്ന സൂചിയും നൂലും കൊണ്ട് വന്ന് തവള വയര്‍ തുണി തുന്നും പോലെ ചേര്‍ത്ത് വച്ച് തുന്നി... ഇടയിലിത്തിരി ഭസ്മോം ഇട്ട് കൊടുക്കാന്‍ മറന്നില്ല.. വേഗം മുറിവുണങ്ങൂലോ... എന്നിട്ട് മൊട്ടുസൂചിയൊക്കെ ഇളക്കിയെടുത്ത് തവള പേഷ്യന്റിനെ പാടത്തുള്ള കുളത്തില്‍ കൊണ്ടിട്ടിട്ട് തിരിച്ചു നടന്നു..

ഇപ്പോഴും ഇടയ്ക്കൊക്കെ ഞാനാ തവളയെ ഓര്‍ക്കാറുണ്ട്.. അപ്പോഴൊക്കെ, അതിനെ അന്നു ഞാന്‍ കൊല്ലാതെ വിട്ടല്ലോ എന്നൊരാശ്വാസവും തോന്നാറുണ്ട്..  പാവം ഇപ്പോ എന്തെടുടുക്കുന്നുണ്ടാവും? എന്നെ ഓര്‍ക്കാറുണ്ടാവൊ ആവോ....


© Copyright [ nardnahc hsemus ] 2010

Back to TOP